Thursday, December 19, 2013

വിശപ്പ്

കുന്നുകൾ കടിച്ചു മുറിച്ചു,
മരങ്ങൾ ചവച്ചിറക്കി,
പുഴകൾ കുടിച്ചു വറ്റിച്ചു.

വിശപ്പ്‌ ഇനിയും ശമിച്ചിട്ടില്ല.

പ്രിയ സുഹൃത്തേ
നാളത്തെ പ്രാതൽ ഗംഭീരമായിരിക്കും.
നീയുമുണ്ടാവണം
എന്നോടൊപ്പം
തീൻമേശയിൽ....

തൊട്ടടുത്ത കസേരയിലല്ല,
എന്റെ പാത്രത്തിൽ തന്നെ!

Monday, November 25, 2013

മൗനം വിവര്ത്തനം ചെയ്യപ്പെടുന്നു

നിന്റെ മൗനത്തെ ഞാൻ
പ്രണയത്തിന്റെ ഭാഷയിലേക്ക്
വിവര്ത്തനം ചെയ്യട്ടെ?

മൗനത്തിലെന്നപോലെ
പ്രണയത്തിലും
ഒരു നിമിഷം കൊണ്ട്
ഉടഞ്ഞു വീഴാവുന്ന മഞ്ഞുതുള്ളികളുണ്ട്,
വാക്കുകൽക്കില്ലാത്ത ആഴങ്ങളുണ്ട്,
നിശ്ചലമായിപ്പോവുന്ന അരുവികളുണ്ട്‌.

മൗനത്തെപ്പോലെ പ്രണയവും
ചോദ്യമോ ഉത്തരമോ
അവയുടെ പ്രതിധ്വനികളോ
അവശേഷിപ്പിക്കുന്നില്ല.
മൗനവും പ്രണയവും
ഒരിക്കലും
ഒറ്റ വാക്കിൽ അവസാനിക്കുന്നുമില്ല!

ഓർക്കാപ്പുറത്തു തൂവല് പൊഴിക്കുന്ന
കാർമേഘങ്ങൾ
മൗനത്തിലെന്നപോലെ പ്രണയത്തിലുമുണ്ട്.
ഒരിക്കലും വ്യാഖ്യാനിക്കപ്പെടാത്ത്ത
കൊടുങ്കാറ്റുകളും.

അതുകൊണ്ട് പ്രിയപ്പെട്ടവളേ,
നിന്റെ മൌനത്തെ ഞാൻ
പ്രണയത്തിന്റെ ഭാഷയിലേക്ക്
വിവര്ത്തനം ചെയ്യുകയാണ്...
രണ്ടു ഭാഷയിലും ലിപി
ഒന്നുതന്നെയെങ്കിലും!

നിന്റെ മൗനത്തിന്റെ പകര്പ്പവകാശം
എന്നും എന്റേതു മാത്രമായിരിക്കട്ടെ...

Thursday, November 14, 2013

വിഷാദഗീതം

എത്ര വിഷാദഭരിതമീ സന്ധ്യ
നിദ്രാവിഹീനമീ യാമങ്ങളെല്ലാം.
കാതരമാകും നിഴലുകലെണ്ണി- 
ത്തീരാതെ നില്ക്കുന്നു ഞാനേറെ മൂകം.
ഇക്കൊച്ചു വെള്ളിമലരുകൾക്കൊന്നും
നിന്നെയുണർത്തുവാനാവില്ല തെല്ലും
തീരാത്ത ദുഃഖതമസ്സിന്റെ തേരിൽ
ദൂരേക്കു ദൂരേക്കു പോയി നീ മാഞ്ഞൂ!
നിന്നെത്തിരികെയയയ്ക്കുവാൻ വിണ്ണിൽ
നന്നേ മടിക്കുന്ന മാലാഖവൃന്ദം
നിന്നോടു ചേരുവാൻ മോഹിച്ചു നില്ക്കും
എന്നോടു നീരസം ഭാവിക്കയാമോ?

സന്ധ്യവിഷാദഭരിത,മീ ഛായാ-
ബിംബങ്ങൾ മാത്ര മെനിക്കൊപ്പമിപ്പോൾ..
സന്ദാപപൂർവ്വം  ഹൃദയത്തിലാളും 
ചിന്തയിലെല്ലാമൊടുങ്ങുന്നു മന്നിൽ!

കത്തും മെഴുതിരി, പ്രാർത്ഥനാഗാനം....
ഓർത്തു കരയുവാൻ പാടില്ലയെന്നെ.
പോകുവാനേറെ കൊതിക്കുന്നു, പ്രാണൻ
പോകുന്ന മൃത്യു കനവല്ല മേലിൽ.

ആത്മാവിലൂറുമെന്നന്ത്യനിശ്വാസം
ലാളിച്ചു നിന്നെ യനുഗ്രഹിച്ചെങ്കിൽ!

സ്വപ്നം- നിരർത്ഥകമായൊരെൻ മിഥ്യാ-
സ്വപ്നം വെടിഞ്ഞു ഞാൻ കണ്‍തുറക്കുമ്പോൾ
നിത്യസുഷുപ്തിയിലാണ്ടു നീയെന്റെ
ഹൃത്തിന്റെയാഴത്തിലെന്നേക്കുമായി!
മോഹിച്ചു പോകയാണെന്റെ സ്വപ്‌നങ്ങൾ
പിന്തുടർന്നെത്താതിരിക്കട്ടെ നിന്നെ
എങ്കിലും പ്രാണൻ മൊഴിയുന്നു വീണ്ടും...
എത്ര മേലാശിച്ചിരുന്നു ഞാൻ നിന്നെ..!

(Translation of the 'Gloomy Sunday' By Billie holiday)

Thursday, November 7, 2013

നീയെന്നെ ചുംബിച്ചില്ലെങ്കിൽ

ഉറവകളരുവിയൊടൊരുമിക്കുന്നൂ
അരുവി സമുദ്രത്തോടു രമിപ്പൂ.
വാനിൽ നിന്നുമുതിർക്കും തെന്നൽ
വാരൊടു തമ്മിൽച്ചേർന്നു ലയിപ്പൂ.

ഭൂമിയിലേകാകിത്വമനർത്ഥം;
ദിവ്യപ്രമാണത്താലിവിടെല്ലാം
ചേതനയൊന്നിൽ കൂടിക്കലരിലു-
മെന്തേ നീയും ഞാനും മാത്രം....

കാണുക- വാനിനു ചുംബനമേകും
പർവ്വത നിരകളെ, തമ്മിൽപ്പുണരും
തിരകളെ,യൊറ്റയ്ക്കുണരും പൂവിനു
മാപ്പു ലഭിക്കുകയില്ലൊരു നാളും!

ഉലകിനെയാശ്ലേഷിപ്പൂ സൂര്യൻ,
കടലിനു ചുംബനമേകും ചന്ദ്രൻ... 
നിഷ്ഫലമാകുമിതെല്ലാം, നീയി-
ന്നെന്നെച്ചുംബിക്കാതെയിരുന്നാൽ !

*വിശ്വപ്രസിദ്ധ കവി പി.ബി.ഷെല്ലിയുടെ 'Love's philosophy' എന്ന കവിതയുടെ മലയാള പരിഭാഷ





Tuesday, October 29, 2013

അരാജകത്വം

വവ്വാലിന് ഒരു ചുക്കുമില്ല,
ഭൂമി നേരെയാണെങ്കിലും
തല തിരിഞ്ഞാണെങ്കിലും.

Tuesday, October 22, 2013

സ്പർശം


അവളുടെ വീട്ടിലെ ചില്ലലമാര ശൂന്യമായിരുന്നു.
ഒരുപാടു കൗതുകവസ്തുക്കൾ കൈവശമുണ്ടായിരുന്നെങ്കിലും 
അവയൊന്നും ആ അലമാരയിൽ വയ്ക്കാൻ യോഗ്യമാണെന്ന്
അവൾക്കു തോന്നിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആ പ്രതിമ
അവളുടെ കണ്ണിൽപ്പെട്ടത്.
അതിമനോഹരമായ ഒരു കൽപ്രതിമ.
അജ്ഞാതനായ ഏതോ കലാകാരന്റെ  മഹത്തായ സൃഷ്ടി.
നിമിഷാർദ്ധം കൊണ്ട് ആ ഇരുണ്ട ശിൽപം അത്ഭുതകരമായി
അവളുടെ മനസ്സിനെ കീഴ്പ്പെടുത്തിക്കളഞ്ഞു.

തുച്ഛമായ വിലയ്ക്ക് അവൾ ആ പ്രതിമ വാങ്ങി.
തന്റെ ചില്ലലമാരയിൽ പ്രതിഷ്ഠിച്ചു.
അന്വേഷിച്ചതു കണ്ടെത്തിയതിന്റെ സംതൃപ്തി
അവളുടെ മുഖത്തു പ്രതിഫലിച്ചു.

എന്നും രാവിലെ അവൾ ആ അലമാരയും ശില്പവും തുടച്ചു വൃത്തിയാക്കി.
പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.
ആ പ്രതിമയുടെ നിശ്ചലമായ കണ്ണുകളിൽ നിന്നും
അവൾ അനശ്വരതയുടെ സങ്കീർത്തനം വായിച്ചെടുത്തു.
തന്റെ അലമാരയിൽ വയ്ക്കാൻ ഏററവും യോജിച്ച വസ്തു
അതു തന്നെയാണെന്ന് അവൾ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.

നിമിഷങ്ങൾ ഋതുക്കളായി.
അതിൽ കാലത്തിന്റെ പൂക്കൾ കൊഴിഞ്ഞു വീണു.
പ്രതിമ പൊടി പിടിച്ചു തുടങ്ങി.
ചിലന്തികൾ വിസ്മൃതി നെയ്തുകൂട്ടി .
അവളുടെ ദൃഷ്ടിയിൽ ആ ശിൽപം ഒരു കരിനിഴലായി മാറിക്കഴിഞ്ഞിരുന്നു.
പുതുമ നഷ്ടപ്പെട്ടപ്പോൾ അതിന്റെ കണ്ണുകൾ നിർജ്ജീവമായതായും
ഐശ്വര്യം നഷ്ടപ്പെട്ടതായും അവൾക്കു തോന്നി.
അത് പാഴായും ഇരുളായും കിടന്നു.
ശില്പചാതുരിയുടെ ആ അമൂല്യഗോപുരം അവൾക്കു മുമ്പിൽ വെറും കരിങ്കല്ലായിത്തീർന്നു.

ആ ശിൽപം തന്റെ സ്വീകരണമുറിക്ക് തീർത്തും  അരോചകമാണെന്നു തോന്നിയ നിമിഷത്തിൽ
അവൾ അതെടുത്ത് ജനാലയിലൂടെ നിഷ്കരുണം പുറത്തേക്കു വലിച്ചെറിഞ്ഞു!

മറ്റു കല്ലുകൾക്കിടയിൽ ഉന്നതങ്ങളിൽ നിന്നും വലിച്ചെറിയപ്പെട്ട കല്ലുകളായി
ആ പ്രതിമ തകര്ന്നുകിടന്നു!

ചില്ലലമാര വീണ്ടും തുടച്ചു വൃത്തിയാക്കപ്പെട്ടു.
അവൾ പുതിയ കൗതുകവസ്തുക്കൾ തേടി.
അപ്പോഴും ആ പ്രതിമ ജനാലയ്ക്കപ്പുറത്ത് തകര്ന്നു കിടക്കുന്നുണ്ടായിരുന്നു.
അനശ്വരതയുടെ സങ്കീര്ത്തനം തുടിച്ചിരുന്ന ആ കണ്ണുകളിൽ വിഷാദം നിറഞ്ഞു നിന്നു.

ആ കല്ലുകളിൽ ആരും കാണാത്ത നിഷ്കളങ്കമായ ഒരു ഹൃദയമുണ്ടായിരുന്നു!

Saturday, October 19, 2013

മരങ്ങൾ ഇല്ലാത്ത കാലം

കുരങ്ങിനെ എനിക്കു പുച്ഛമാണ്.
യുഗങ്ങൽക്കു  മുൻപ്
ഞാൻ
ഇട്ടെറിഞ്ഞു പോന്ന ഭൂതകാലം
അവനിപ്പൊഴും
ചുമന്നു കൊണ്ടു നടക്കുന്നു.
കാട്ടുമരങ്ങളിൽ കയറി മറിഞ്ഞ്....
പല്ലിളിച്ചു കാട്ടി...!!

ഇനി
മരങ്ങളില്ലാത്ത കാലം വരും.
അന്ന്
ഒറ്റപ്പെട്ട മ്യൂസിയത്തിലെ 
ചില്ലുകൂടിന്മേൽ
പറ്റിച്ചേർന്നിരുന്നുകൊണ്ട്
അവൻ
എന്നെ നോക്കി
പല്ലിളിച്ചു കാട്ടും.

പക്ഷേ,
അപ്പോളെനിക്ക്
കുരങ്ങിനോടു ബഹുമാനം തോന്നും!
കാരണം
അവൻ അപ്പോൾ ചുമക്കുന്നത്....

Monday, September 30, 2013

വാൽക്കഷണം

ചില ഹൃദയങ്ങൾക്ക്
പല്ലിവാലിനെക്കാൾ
ഭാരം കുറവാണ്.

ചുവരിൽ
ആണിയടിച്ചു തൂക്കിയ കലണ്ടർ
ഒന്നു മറിച്ചിടുമ്പൊഴേക്കും
ഒരു  തുള്ളി  ചോര വീഴ്ത്താതെ
വാൽ മുറിച്ചിട്ട്
കൂടുതൽ ഉയരങ്ങളിലേക്ക്
അള്ളിപ്പിടിച്ചു കയറിപ്പോകും,
ചില പല്ലികൾ!

Sunday, August 25, 2013

പരിണാമം


കാറ്റിനോട് പൂവു ചോദിച്ചു:

എവിടെപ്പോയീ  നിന്റെ
ഇന്നലത്തെ  മണം ?

കാറ്റു പറഞ്ഞു:

എനിക്കിപ്പോഴും
അതേ മണം തന്നെയാണ്.
പക്ഷേ നീയിപ്പോൾ
നന്നേ വിടർന്നിരിക്കുന്നു.

Friday, July 26, 2013

ഓന്ത്


അഞ്ചുവർഷത്തിനു ശേഷം
ആ ഋതു വീണ്ടും വന്നപ്പോൾ
പതിവുപോലെ അയാൾ
വീട്ടിലേക്കു കയറി വന്നു.

മതിലിൻമേലും
വൈദ്യുതിക്കാലിൻമേലും
പതിഞ്ഞുകാണാറുള്ള
അതേ പുഞ്ചിരി.

സൗമ്യം, ഊഷ്മളം.

"നമുക്കുതന്നെ ചെയ്യണം.
ചിഹ്നം മറന്നിട്ടില്ലല്ലോ..."

പതിവു പോലെ അയാൾ
വാഗ്ദത്തഭൂമി വർണ്ണിച്ചപ്പോൾ
ഇടംകയ്യിലെ ചൂണ്ടുവിരൽ
അറിയാതെ ഓച്ഛാനിച്ചു നിന്നു.

ആ ഋതു മടങ്ങിപ്പോയി.
അയാളും.
രണ്ടും പിന്നെ തിരികെ വന്നിട്ടില്ല .

അയാളുടെ ചിഹ്നം മാത്രം 
വീട്ടുവളപ്പിലെ
കുറ്റിച്ചെടികൾക്കിടയിൽ
ഒളിച്ചിരുന്ന്
നാക്കു നീട്ടി
പ്രാണികളെ
പിടിച്ചുതിന്നുകൊണ്ടേയിരുന്നു.

വളപ്പൊട്ടുകൾ


പണ്ടെന്നോ
മുറ്റത്തു ചിതറിത്തെറിച്ച
വളപ്പൊട്ടുകൾ പെറുക്കിയെടുക്കുന്ന
കൊച്ചു കുട്ടിയെപ്പോലെ
ഒറ്റയ്ക്കു നടക്കുമ്പോൾ
ഞാൻ ഓർമ്മകൾ തിരയുന്നു.

തിരിച്ചു കിട്ടിയ വളപ്പൊട്ടുകളുടെ
നിറം മങ്ങിയിരുന്നു,
തിളക്കം മാഞ്ഞിരുന്നു...
എങ്കിലും ചിതലരിച്ചിരുന്നില്ല.
ചുട്ടുപൊള്ളുന്ന കനൽപ്പാതയിലൂടെ
ദശാബ്ദങ്ങൾ പിന്നിട്ട്
ഉരുകിയൊലിച്ച പാദരക്ഷകളുമായി
വീട്ടുമുറ്റത്ത്‌ തിരികെയെത്തുമ്പോൾ
എന്തുകൊണ്ടോ അവ
എന്റെ പാദങ്ങളിൽ തുളഞ്ഞു  കയറുന്നു..
മഴയും വെയിലും സമ്മാനിച്ച കുന്തമുനകളിൽ
കാലം മറന്നുവെച്ച
മധുരിക്കുന്ന വിഷത്തുള്ളികൾ
എന്നിൽ കുത്തി വെയ്ക്കുന്നു..!

രക്തം പുരണ്ട മുനകളോടെ
അവ പാദത്തിൽ നിന്നും
പിഴുതെടുത്ത്‌
കഴുകിയുണക്കി
ചില്ലു പാത്രത്തിൽ ഇട്ടുവെയ്ക്കട്ടെ ഞാൻ.

എത്രയൊക്കെ കൂട്ടിയിണക്കിയാലും
പഴയ കുപ്പിവളകളാവാൻ
ഈ വളപ്പൊട്ടുകൾക്കു  കഴിയില്ലല്ലോ!

Thursday, July 25, 2013

അടച്ചുവെച്ച ഹൃദയം


നീയറിയാതെ നിന്നെ സ്നേഹിച്ചു ഞാൻ
നീലരാത്രി നിലാവിനെയെന്നപോൽ.
എത്ര ഗുപ്തമാ,യെത്രമേൽ ദീപ്തമായ്
എത്രയേറെ വിശുദ്ധമായ്,ഭ്രാന്തമായ് .
നിന്നിലൂടെ വളർന്നു പുഷ്പിക്കുവാൻ
എന്റെ മോഹങ്ങൾ വേരിറക്കുമ്പൊഴും
കാത്തിരിപ്പും വിരഹവും കൈ പിടി-
ച്ചീർപ്പമാർന്നു തഴച്ചു പൊന്തുമ്പൊഴും
ചായമിട്ടു പകലു മായുമ്പൊഴും
രാവു നിദ്രാവിഹീനമാകുമ്പൊഴും
നീരദങ്ങൾ തിരണ്ടു നിൻ പാതകൾ
നീളെ വെള്ളിപ്പളുങ്കു ചിന്നുമ്പൊഴും
നീയറിഞ്ഞിരുന്നില്ല,നീയെൻ തണൽ
ചാഞ്ഞ ചില്ലയിൽ കൂടൊരുക്കുന്നതും
വാരിളം കൈകൾ നീട്ടിയെൻ യൗവനം
വാരി നിന്നെയെടുത്തു ചുംബിച്ചതും.

നീയറിയാതെ  നിശ്ശബ്ദസത്യമായ്
ദിവ്യസങ്കീർത്തനത്തിന്റെയീണമായ്
ദൂരമേറെ നിൻ പാദം പതിഞ്ഞ മണ്‍-
വീഥി തോറും തിരഞ്ഞു പോവുന്നു ഞാൻ.
തെരുവിളക്കിൻ വിജനതയ്ക്കപ്പുറം
ഇരുളിലൊറ്റയ്ക്കു വേച്ചു വീഴുമ്പൊഴും
അഴലു കത്തുന്ന സായന്തനങ്ങളിൽ
മെഴുകു പോലെയെരിഞ്ഞു നോവുമ്പൊഴും.
നീയറിയാതെയെത്ര നാളിങ്ങനെ..?
നീയറിയുമ്പോൾ...അന്നു ഞാൻ... എങ്ങനെ?
നാമിരുവരും കണ്ടുമുട്ടുമ്പൊളെ -
ന്തായിരിക്കും ഋതുക്കൾ മോഹിക്കുക?
നീയറിയാതെയെങ്കിലും അത്രമേൽ...
അത്രമേൽ നിന്നെ സ്നേഹിച്ചു പോകയാൽ
ഇക്കവിത പൊഴിഞ്ഞുതീരും മുമ്പ്‌
ഹൃത്തു വീണ്ടുമടച്ചുവെയ്ക്കുന്നു ഞാൻ.    

Thursday, July 18, 2013

തടാകം


എനിക്ക് ഒരു കടമുണ്ട് .
ഒരിക്കലും  വീട്ടാനാവാത്ത ഒരു
പത്തു മാസത്തിന്റെ  കടം .

പിറന്നു വീണ കാലം തൊട്ട്
എന്നിലേക്ക്‌ ഒഴുകിയിരുന്നു,
ഒരു തടാകം .
അന്ന്, അതെനിക്ക്
ഉപാധികളില്ലാതെ കടം  തന്ന
ഓരോ തുള്ളികള്‍ക്കും
ജീവിതകാലം  മുഴുവന്‍ ഞാന്‍
അതിനോടു  കടപ്പെട്ടിരിക്കുന്നു .

എല്ലാ ഉരുള്‍പൊട്ടലുകളെയും
 അത് ഉള്ളിലേക്കു വലിച്ചെടുക്കുന്നു .
എല്ലാ മരുഭൂമികളിലേക്കും അത്
കുളിര്‍കാറ്റു പകരുന്നു .

ഉറവകള്‍ വറ്റിയാലും തടാകങ്ങളില്‍ 
ആഴങ്ങള്‍ ബാക്കിയാകും .
തിരിച്ചു കിട്ടാത്ത കടങ്ങളെ
അതു തന്നില്‍
അലിയിച്ചു ചേര്‍ത്തുകൊണ്ടിരിക്കും...

സന്ധ്യയ്ക്ക്  വെളുത്ത  പായല്‍ വന്നു മൂടുമ്പോഴും .

കല്ല്

 
"നിങ്ങളില്‍ പാപം ഇല്ലാത്തവന്‍
ആദ്യം  ഇവളെ കല്ലെറിയട്ടെ."

ഠിം !!

മുഖംമൂടിയിട്ട
ആദ്യത്തെ കല്ല്
ഉന്നം  തെറ്റി
കര്‍ത്താവിന്റെ നെറ്റിക്കു തന്നെ!