Thursday, November 14, 2013

വിഷാദഗീതം

എത്ര വിഷാദഭരിതമീ സന്ധ്യ
നിദ്രാവിഹീനമീ യാമങ്ങളെല്ലാം.
കാതരമാകും നിഴലുകലെണ്ണി- 
ത്തീരാതെ നില്ക്കുന്നു ഞാനേറെ മൂകം.
ഇക്കൊച്ചു വെള്ളിമലരുകൾക്കൊന്നും
നിന്നെയുണർത്തുവാനാവില്ല തെല്ലും
തീരാത്ത ദുഃഖതമസ്സിന്റെ തേരിൽ
ദൂരേക്കു ദൂരേക്കു പോയി നീ മാഞ്ഞൂ!
നിന്നെത്തിരികെയയയ്ക്കുവാൻ വിണ്ണിൽ
നന്നേ മടിക്കുന്ന മാലാഖവൃന്ദം
നിന്നോടു ചേരുവാൻ മോഹിച്ചു നില്ക്കും
എന്നോടു നീരസം ഭാവിക്കയാമോ?

സന്ധ്യവിഷാദഭരിത,മീ ഛായാ-
ബിംബങ്ങൾ മാത്ര മെനിക്കൊപ്പമിപ്പോൾ..
സന്ദാപപൂർവ്വം  ഹൃദയത്തിലാളും 
ചിന്തയിലെല്ലാമൊടുങ്ങുന്നു മന്നിൽ!

കത്തും മെഴുതിരി, പ്രാർത്ഥനാഗാനം....
ഓർത്തു കരയുവാൻ പാടില്ലയെന്നെ.
പോകുവാനേറെ കൊതിക്കുന്നു, പ്രാണൻ
പോകുന്ന മൃത്യു കനവല്ല മേലിൽ.

ആത്മാവിലൂറുമെന്നന്ത്യനിശ്വാസം
ലാളിച്ചു നിന്നെ യനുഗ്രഹിച്ചെങ്കിൽ!

സ്വപ്നം- നിരർത്ഥകമായൊരെൻ മിഥ്യാ-
സ്വപ്നം വെടിഞ്ഞു ഞാൻ കണ്‍തുറക്കുമ്പോൾ
നിത്യസുഷുപ്തിയിലാണ്ടു നീയെന്റെ
ഹൃത്തിന്റെയാഴത്തിലെന്നേക്കുമായി!
മോഹിച്ചു പോകയാണെന്റെ സ്വപ്‌നങ്ങൾ
പിന്തുടർന്നെത്താതിരിക്കട്ടെ നിന്നെ
എങ്കിലും പ്രാണൻ മൊഴിയുന്നു വീണ്ടും...
എത്ര മേലാശിച്ചിരുന്നു ഞാൻ നിന്നെ..!

(Translation of the 'Gloomy Sunday' By Billie holiday)

No comments:

Post a Comment