Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, November 14, 2013

വിഷാദഗീതം

എത്ര വിഷാദഭരിതമീ സന്ധ്യ
നിദ്രാവിഹീനമീ യാമങ്ങളെല്ലാം.
കാതരമാകും നിഴലുകലെണ്ണി- 
ത്തീരാതെ നില്ക്കുന്നു ഞാനേറെ മൂകം.
ഇക്കൊച്ചു വെള്ളിമലരുകൾക്കൊന്നും
നിന്നെയുണർത്തുവാനാവില്ല തെല്ലും
തീരാത്ത ദുഃഖതമസ്സിന്റെ തേരിൽ
ദൂരേക്കു ദൂരേക്കു പോയി നീ മാഞ്ഞൂ!
നിന്നെത്തിരികെയയയ്ക്കുവാൻ വിണ്ണിൽ
നന്നേ മടിക്കുന്ന മാലാഖവൃന്ദം
നിന്നോടു ചേരുവാൻ മോഹിച്ചു നില്ക്കും
എന്നോടു നീരസം ഭാവിക്കയാമോ?

സന്ധ്യവിഷാദഭരിത,മീ ഛായാ-
ബിംബങ്ങൾ മാത്ര മെനിക്കൊപ്പമിപ്പോൾ..
സന്ദാപപൂർവ്വം  ഹൃദയത്തിലാളും 
ചിന്തയിലെല്ലാമൊടുങ്ങുന്നു മന്നിൽ!

കത്തും മെഴുതിരി, പ്രാർത്ഥനാഗാനം....
ഓർത്തു കരയുവാൻ പാടില്ലയെന്നെ.
പോകുവാനേറെ കൊതിക്കുന്നു, പ്രാണൻ
പോകുന്ന മൃത്യു കനവല്ല മേലിൽ.

ആത്മാവിലൂറുമെന്നന്ത്യനിശ്വാസം
ലാളിച്ചു നിന്നെ യനുഗ്രഹിച്ചെങ്കിൽ!

സ്വപ്നം- നിരർത്ഥകമായൊരെൻ മിഥ്യാ-
സ്വപ്നം വെടിഞ്ഞു ഞാൻ കണ്‍തുറക്കുമ്പോൾ
നിത്യസുഷുപ്തിയിലാണ്ടു നീയെന്റെ
ഹൃത്തിന്റെയാഴത്തിലെന്നേക്കുമായി!
മോഹിച്ചു പോകയാണെന്റെ സ്വപ്‌നങ്ങൾ
പിന്തുടർന്നെത്താതിരിക്കട്ടെ നിന്നെ
എങ്കിലും പ്രാണൻ മൊഴിയുന്നു വീണ്ടും...
എത്ര മേലാശിച്ചിരുന്നു ഞാൻ നിന്നെ..!

(Translation of the 'Gloomy Sunday' By Billie holiday)

Tuesday, October 29, 2013

അരാജകത്വം

വവ്വാലിന് ഒരു ചുക്കുമില്ല,
ഭൂമി നേരെയാണെങ്കിലും
തല തിരിഞ്ഞാണെങ്കിലും.

Saturday, October 19, 2013

മരങ്ങൾ ഇല്ലാത്ത കാലം

കുരങ്ങിനെ എനിക്കു പുച്ഛമാണ്.
യുഗങ്ങൽക്കു  മുൻപ്
ഞാൻ
ഇട്ടെറിഞ്ഞു പോന്ന ഭൂതകാലം
അവനിപ്പൊഴും
ചുമന്നു കൊണ്ടു നടക്കുന്നു.
കാട്ടുമരങ്ങളിൽ കയറി മറിഞ്ഞ്....
പല്ലിളിച്ചു കാട്ടി...!!

ഇനി
മരങ്ങളില്ലാത്ത കാലം വരും.
അന്ന്
ഒറ്റപ്പെട്ട മ്യൂസിയത്തിലെ 
ചില്ലുകൂടിന്മേൽ
പറ്റിച്ചേർന്നിരുന്നുകൊണ്ട്
അവൻ
എന്നെ നോക്കി
പല്ലിളിച്ചു കാട്ടും.

പക്ഷേ,
അപ്പോളെനിക്ക്
കുരങ്ങിനോടു ബഹുമാനം തോന്നും!
കാരണം
അവൻ അപ്പോൾ ചുമക്കുന്നത്....

Sunday, August 25, 2013

പരിണാമം


കാറ്റിനോട് പൂവു ചോദിച്ചു:

എവിടെപ്പോയീ  നിന്റെ
ഇന്നലത്തെ  മണം ?

കാറ്റു പറഞ്ഞു:

എനിക്കിപ്പോഴും
അതേ മണം തന്നെയാണ്.
പക്ഷേ നീയിപ്പോൾ
നന്നേ വിടർന്നിരിക്കുന്നു.

Friday, July 26, 2013

ഓന്ത്


അഞ്ചുവർഷത്തിനു ശേഷം
ആ ഋതു വീണ്ടും വന്നപ്പോൾ
പതിവുപോലെ അയാൾ
വീട്ടിലേക്കു കയറി വന്നു.

മതിലിൻമേലും
വൈദ്യുതിക്കാലിൻമേലും
പതിഞ്ഞുകാണാറുള്ള
അതേ പുഞ്ചിരി.

സൗമ്യം, ഊഷ്മളം.

"നമുക്കുതന്നെ ചെയ്യണം.
ചിഹ്നം മറന്നിട്ടില്ലല്ലോ..."

പതിവു പോലെ അയാൾ
വാഗ്ദത്തഭൂമി വർണ്ണിച്ചപ്പോൾ
ഇടംകയ്യിലെ ചൂണ്ടുവിരൽ
അറിയാതെ ഓച്ഛാനിച്ചു നിന്നു.

ആ ഋതു മടങ്ങിപ്പോയി.
അയാളും.
രണ്ടും പിന്നെ തിരികെ വന്നിട്ടില്ല .

അയാളുടെ ചിഹ്നം മാത്രം 
വീട്ടുവളപ്പിലെ
കുറ്റിച്ചെടികൾക്കിടയിൽ
ഒളിച്ചിരുന്ന്
നാക്കു നീട്ടി
പ്രാണികളെ
പിടിച്ചുതിന്നുകൊണ്ടേയിരുന്നു.

വളപ്പൊട്ടുകൾ


പണ്ടെന്നോ
മുറ്റത്തു ചിതറിത്തെറിച്ച
വളപ്പൊട്ടുകൾ പെറുക്കിയെടുക്കുന്ന
കൊച്ചു കുട്ടിയെപ്പോലെ
ഒറ്റയ്ക്കു നടക്കുമ്പോൾ
ഞാൻ ഓർമ്മകൾ തിരയുന്നു.

തിരിച്ചു കിട്ടിയ വളപ്പൊട്ടുകളുടെ
നിറം മങ്ങിയിരുന്നു,
തിളക്കം മാഞ്ഞിരുന്നു...
എങ്കിലും ചിതലരിച്ചിരുന്നില്ല.
ചുട്ടുപൊള്ളുന്ന കനൽപ്പാതയിലൂടെ
ദശാബ്ദങ്ങൾ പിന്നിട്ട്
ഉരുകിയൊലിച്ച പാദരക്ഷകളുമായി
വീട്ടുമുറ്റത്ത്‌ തിരികെയെത്തുമ്പോൾ
എന്തുകൊണ്ടോ അവ
എന്റെ പാദങ്ങളിൽ തുളഞ്ഞു  കയറുന്നു..
മഴയും വെയിലും സമ്മാനിച്ച കുന്തമുനകളിൽ
കാലം മറന്നുവെച്ച
മധുരിക്കുന്ന വിഷത്തുള്ളികൾ
എന്നിൽ കുത്തി വെയ്ക്കുന്നു..!

രക്തം പുരണ്ട മുനകളോടെ
അവ പാദത്തിൽ നിന്നും
പിഴുതെടുത്ത്‌
കഴുകിയുണക്കി
ചില്ലു പാത്രത്തിൽ ഇട്ടുവെയ്ക്കട്ടെ ഞാൻ.

എത്രയൊക്കെ കൂട്ടിയിണക്കിയാലും
പഴയ കുപ്പിവളകളാവാൻ
ഈ വളപ്പൊട്ടുകൾക്കു  കഴിയില്ലല്ലോ!

Thursday, July 25, 2013

അടച്ചുവെച്ച ഹൃദയം


നീയറിയാതെ നിന്നെ സ്നേഹിച്ചു ഞാൻ
നീലരാത്രി നിലാവിനെയെന്നപോൽ.
എത്ര ഗുപ്തമാ,യെത്രമേൽ ദീപ്തമായ്
എത്രയേറെ വിശുദ്ധമായ്,ഭ്രാന്തമായ് .
നിന്നിലൂടെ വളർന്നു പുഷ്പിക്കുവാൻ
എന്റെ മോഹങ്ങൾ വേരിറക്കുമ്പൊഴും
കാത്തിരിപ്പും വിരഹവും കൈ പിടി-
ച്ചീർപ്പമാർന്നു തഴച്ചു പൊന്തുമ്പൊഴും
ചായമിട്ടു പകലു മായുമ്പൊഴും
രാവു നിദ്രാവിഹീനമാകുമ്പൊഴും
നീരദങ്ങൾ തിരണ്ടു നിൻ പാതകൾ
നീളെ വെള്ളിപ്പളുങ്കു ചിന്നുമ്പൊഴും
നീയറിഞ്ഞിരുന്നില്ല,നീയെൻ തണൽ
ചാഞ്ഞ ചില്ലയിൽ കൂടൊരുക്കുന്നതും
വാരിളം കൈകൾ നീട്ടിയെൻ യൗവനം
വാരി നിന്നെയെടുത്തു ചുംബിച്ചതും.

നീയറിയാതെ  നിശ്ശബ്ദസത്യമായ്
ദിവ്യസങ്കീർത്തനത്തിന്റെയീണമായ്
ദൂരമേറെ നിൻ പാദം പതിഞ്ഞ മണ്‍-
വീഥി തോറും തിരഞ്ഞു പോവുന്നു ഞാൻ.
തെരുവിളക്കിൻ വിജനതയ്ക്കപ്പുറം
ഇരുളിലൊറ്റയ്ക്കു വേച്ചു വീഴുമ്പൊഴും
അഴലു കത്തുന്ന സായന്തനങ്ങളിൽ
മെഴുകു പോലെയെരിഞ്ഞു നോവുമ്പൊഴും.
നീയറിയാതെയെത്ര നാളിങ്ങനെ..?
നീയറിയുമ്പോൾ...അന്നു ഞാൻ... എങ്ങനെ?
നാമിരുവരും കണ്ടുമുട്ടുമ്പൊളെ -
ന്തായിരിക്കും ഋതുക്കൾ മോഹിക്കുക?
നീയറിയാതെയെങ്കിലും അത്രമേൽ...
അത്രമേൽ നിന്നെ സ്നേഹിച്ചു പോകയാൽ
ഇക്കവിത പൊഴിഞ്ഞുതീരും മുമ്പ്‌
ഹൃത്തു വീണ്ടുമടച്ചുവെയ്ക്കുന്നു ഞാൻ.